ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കണ്ണൂർ ജില്ലയിലെ തരിശുരഹിത വയലുകള്‍ കൃഷി യോഗ്യമാക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായി വിസിബികള്‍ പുനരുദ്ധരിക്കാന്‍ 8.38 കോടി രൂപ അനുവദിച്ചു. തകരാറിലായതിനാല്‍ വെള്ളം തടഞ്ഞുനിര്‍ത്താന്‍ ശേഷിയില്ലാത്ത 181 വി സി ബി കള്‍ (വെന്റഡ് ക്രോസ് ബാര്‍) ആണ് ജലസേചന വകുപ്പ് പുനരുദ്ധരിക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ചെറുകിട ജലസേചനവകുപ്പ് നടപടികള്‍ തുടങ്ങി. ജില്ലയിലെ കര്‍ഷകരുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ചെറുകിട വിസിബികളുടെ പുനരുദ്ധാരണം. തോടുകള്‍ക്കു കുറുകെ ഷട്ടറുകള്‍ ഉപയോഗിച്ച് വെള്ളം തടയുന്ന സ്ഥിരം സംവിധാനമായ വിസിബികള്‍ പുനരുദ്ധരിക്കുന്നതിലൂടെ 468 ഹെക്ടര്‍ നെല്‍വയല്‍ കൃഷി യോഗ്യമാക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ചെറുകിട ജലസേചനവകുപ്പിന്റെ കണ്ണൂര്‍ സെക്ഷന് കീഴില്‍ 138.46 ലക്ഷം, മട്ടന്നൂര്‍ 158.91 ലക്ഷം, തലശ്ശേരി 41.19 ലക്ഷം, പയ്യന്നൂര്‍ 177.10 ലക്ഷം, പഴയങ്ങാടി 156.35 ലക്ഷം, തളിപ്പറമ്പ് 164.76 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ച തുക.
മട്ടന്നൂര്‍, ആന്തൂര്‍, ഇരിട്ടി, പയ്യന്നൂര്‍, തലശേരി, ശ്രീകണ്ഠാപുരം എന്നീ നഗരസഭകളിലും മുഴപ്പിലങ്ങാട്, ചെമ്പിലോട്, പാപ്പിനിശ്ശേരി, പെരളശേരി, കല്യാശേരി, ചെറുകുന്ന്, കൊളച്ചേരി, മുണ്ടേരി, മുഴക്കുന്ന്, പേരാവൂര്‍, തില്ലങ്കേരി, മാലൂര്‍, കൂടാളി, കണിച്ചാര്‍, പായം, കീഴല്ലൂര്‍, അയ്യങ്കുന്ന്, പിണറായി, എരഞ്ഞോളി, ചിറ്റാരിപ്പറമ്പ്, പന്ന്യന്നൂര്‍, ചൊക്ലി, തൃപ്പങ്ങോട്ടൂര്‍, പെരിങ്ങോം-വയക്കര, ചെറുപുഴ, കാങ്കോല്‍, എരമം കുറ്റൂര്‍, കരിവെളൂര്‍, രാമന്തളി, മടായി, കടന്നപ്പള്ളി, കുഞ്ഞിമംഗലം, പട്ടുവം, ഏഴോം, ചെറുതാഴം, പരിയാരം, കുറുമാത്തൂര്‍, മലപ്പട്ടം, ഏരുവേശി, പടിയൂര്‍-കല്യാട്, ഉദയഗിരി, ആലക്കോട്, നടുവില്‍, പയ്യാവൂര്‍, ഉളിക്കല്‍, ചെങ്ങളായി, ചപ്പാരപ്പടവ് എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് വിസിബി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.