ഹരിതകേരളം മിഷന്റെയും കിലയുടെയും നേതൃത്വത്തില്‍ കോഴിക്കോട്-വയനാട് ജില്ലകള്‍ക്കുളള ‘പച്ചത്തുരുത്ത് ‘ മേഖലാതല പരിശീലനം ജൂണ്‍ 11 ചൊവ്വാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു പറശ്ശേരി അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനും മണ്ണ്, ജല, സംരക്ഷണത്തിനു ഹരിതകേരളം മിഷന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സൃഷ്ടിക്കപ്പെടുന്ന പച്ചത്തുരുത്തുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. വച്ചു പിടിപ്പിക്കുന്ന തൈകളുടെ സംരക്ഷണവും പരിപാലനവുമാണ് ഏറ്റവും മുഖ്യമായത്. ചടങ്ങില്‍ ശ്രീമതി എം എ ഷീല (ജില്ലാ പ്ലാനിംഗ് ഓഫീസര്‍, കോഴിക്കോട്) അദ്ധ്യക്ഷത വഹിച്ചു.
‘പച്ചത്തുരുത്തുകള്‍ എന്ത്, എന്തിന് ? , പച്ചത്തുരുത്ത് നിര്‍മാണം – സംഘാടനവും നിര്‍വഹണവും’ എന്ന വിഷയത്തില്‍ ശ്രീ പി പ്രകാശ്, ജില്ലാ കോര്‍ഡിനേറ്റര്‍, ഹരിതകേരളം മിഷൻ, കോഴിക്കോട് ക്ലാസ് എടുത്തു. ശ്രീ ഇ. ശശി (അസിസ്റ്റന്റ് സെറികള്‍ചര്‍ ഓഫീസര്‍, കോഴിക്കോട്) പച്ചത്തുരുത്തിന്റെ രൂപീകരണത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പങ്ക് വിശദീകരിച്ച് സംസാരിച്ചു. പച്ചത്തുരുത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡിന്റെ പങ്കാളിത്തം സംബന്ധിച്ച് ശ്രീ സി സുരേന്ദ്രനാഥ് (ജില്ലാ കോര്‍ഡിനേറ്റര്‍, ജൈവ വൈവിധ്യ ബോര്‍ഡ്, കോഴിക്കോട്) സംവദിച്ചു.
കാലത്തിനു മുമ്പേ പച്ചത്തുരുത്ത് മാതൃകയില്‍ വനം വെച്ചു പിടിപ്പിച്ചതിലൂടെ പുതിയ തലമുറയ്ക്ക് മാതൃക കാണിച്ച ആരാമം വി.എം.കെ. ബൊട്ടാണിക്കല്‍ ഗാര്‍ഡൻ ഉടമസ്ഥൻ ശ്രീ വി മുഹമ്മദ് കോയ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു സംസാരിച്ചു. തുടര്‍ന്ന് പച്ചത്തുരുത്ത് നിര്‍മാണത്തില്‍ സാമൂഹ്യ വനവല്‍കരണത്തിന്റെ പങ്ക് സംബന്ധി ച്ച് ശ്രീ വി രാജൻ (അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, കോഴിക്കോട്) സംസാരിച്ചു. പച്ചത്തുരുത്ത് നിര്‍മ്മാണത്തിന് അനുയോജ്യമായ സസ്യങ്ങള്‍, പരിപാലനം, പഞ്ചായത്ത് തല പ്രവര്‍ത്തന ആസൂത്രണം എന്ന വിഷയത്തില്‍ വയനാട് കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞ ഡോ. എസ് സിമി ക്ലാസ് നയിച്ചു. തുടര്‍ന്ന് പച്ചത്തുരുത്ത് പഞ്ചായത്ത് തല പ്രവര്‍ത്തനവും ശില്പശാലയും ആസൂത്രണം ചെയ്തു. ഹരിതകേരളം മിഷൻ കോഴിക്കോട് റിസോഴ്‌സ് പേഴ്‌സണ്‍ ശ്രീ ഷിബിൻ കെ റിപ്പോര്‍ട്ടിങ്ങും ക്രോഡീകരണം ഹരിതകേരളം വയനാട് കോര്‍ഡിനേറ്റര്‍ ശ്രീ സുധീര്‍ കിഷൻ നടത്തി. കോഴിക്കോട് ജില്ലയിലെ 23 പഞ്ചായത്തുകള്‍, 3 മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് കോര്‍പ്പറേഷൻ, വയനാട് ജില്ലയിലെ 6 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.